Monday, November 22, 2010

സുന്ദരിയായ പെൺകുട്ടി

ഒരിക്കൽ ഒരു മുതിർന്ന സന്യാസിയും ശിഷ്യന്മാരും തീർത്ഥാടനത്തിന്റെ ഭാഗമായി പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു. ഭാരതവർഷത്തിലെ പുണ്യസ്ഥലങ്ങളിലൂടെയുള്ള അവരുടെ യാത്രയിൽ അവർ ഒരു നദീതീരത്തെത്തിച്ചേർന്നു. നല്ല മഴക്കാലമായിരുന്നതുകൊണ്ട് നദിയിൽ വെള്ളം പൊങ്ങി യാത്ര ദുർ‌ഘടമായിരുന്നു. അവിടെ നദിയുടെ മറുകരയിലെത്താൻ സാധിക്കാതെ വിഷമിച്ചുകൊണ്ട് ഒരു സുന്ദരിയായ പെൺകുട്ടി നിൽ‌പ്പുണ്ടായിരുന്നു. സന്യാസിവൃന്ദത്തെ കണ്ട ആ യുവതി അവരുടെ അരികിലെത്തി പുഴകടക്കാൻ സഹായം അഭ്യർത്ഥിച്ചു.

സംഘത്തലവനായ ആ സന്യാസി ആ പെൺകുട്ടിയെ ചുമലിലേറ്റി അക്കരെ കടത്തി വിട്ടു. സംഘം തീർത്ഥാടനവുമായി മുന്നോട്ട് പോയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ‌, കൂട്ടതിലുണ്ടായിരുന്ന ഒരു സന്യാസി സംഘത്തലവനോട് ചോദിച്ചു

“ബ്രഹ്മചാരിയായ അങ്ങ് ആ പെൺ‌കുട്ടിയെ തോളിലിരുത്തി പുഴകടത്തിയത് തീരെ ശരിയായില്ല”

ഒരു പുഞ്ചിരിയോടെ സന്യാസി മറുപടി പറഞ്ഞു.

“ഞാനാ പെൺകുട്ടിയെ പുഴക്കക്കരെ ഇറക്കിവിട്ടു. നിങ്ങളിപ്പോഴും അവളെ ചുമന്നു കൊണ്ട് നടക്കുകയാണോ?”

ആവശ്യമില്ലാത്ത പലകാര്യങ്ങളും മനസ്സിൽ ചുമന്നു കൊണ്ട് നടക്കുകയും അതിനെ ചൊല്ലി വേവലാതിപ്പെടുകയും ചെയ്യുക എന്നത് ഒരു മണ്ടത്തരമാണു. ലക്ഷ്യം തേടിയുള്ള യാത്രയിൽ വരുന്ന പ്രതിബന്ധങ്ങളൊന്നും മുന്നോട്ടുള്ള യാത്രയെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ ആദ്യം വേണ്ടത് ലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തമായ ബോധവും അതിലേക്കെത്താനുള്ള ആത്മവിശ്വാസവും മാത്രമാണു.

പ്രജഹാതി യദാ കാമാന്‍ സർവ്വാൻ പാർത്ഥമനോഗതാൻ‌

ആത്മന്യേ വാത്മനാ തുഷ്ട സ്ഥിതപ്രജ്ഞസ്ഥതോച്യതേ

No comments: